Kerala
പാലാ: നഗരസഭാ ഭരണപക്ഷത്ത് കടുത്ത ഭിന്നതയും പൊട്ടിത്തെറിയും. നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കകണ്ടത്തിനെതിരെ ആറ് ഭരണപക്ഷ കൗൺസിലർമാർ പരസ്യമായി രംഗത്തെത്തി. ചെയർപേഴ്സണിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഇവർ യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകി.
അഞ്ച് കൗൺസിലർമാരും വൈസ് ചെയർപേഴ്സൺ മായ രാഹുലുമാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പാർലമെന്‍ററി പാർട്ടിയിൽ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ വാക്കേറ്റവും കൈയേറ്റശ്രമവും ഉണ്ടായെന്നും കത്തിൽ ആരോപിച്ചു.
ചെയർപേഴ്സന്‍റെ ഏകപക്ഷീയമായ തീരുമാനങ്ങളിലും പ്രവർത്തന ശൈലിയിലുമുള്ള വിയോജിപ്പാണ് കൗൺസിലർമാരുടെ പെട്ടെന്നുള്ള നീക്കത്തിന് പിന്നിലെന്നാണ് സൂചന. അതേസമയം അനുനയ ചർച്ചകളും ആരംഭിച്ചു.
14 യുഡിഎഫ് കൗൺസിലർമാരും മാണി സി. കാപ്പൻ എംഎൽഎയുടെ വീട്ടിൽ ചർച്ചയാക്കായി എത്തിയിട്ടുണ്ട്. ഫ്രാൻസിസ് ജോർജ് എംപിയും ചർച്ചയിൽ പങ്കെടുക്കും. പുളിക്കകണ്ടം കുടുംബാംഗങ്ങളായ മൂന്ന് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെയാണ് പാലാ നഗരസഭ യുഡിഎഫ് ഭരിക്കുന്നത്.
Kerala
കോട്ടയം: പാലാ നഗരസഭയിൽ വീണ്ടും മോഷണ പരാതി. കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് ഫയലും വാച്ചും മോഷ്ടിച്ചെന്ന് ആരോപിച്ച് നഗരസഭാ അധ്യക്ഷ ദിയ ബിനു പുളിക്കകണ്ടം പോലീസിൽ പരാതി നൽകി.
വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട നിർണായക ഫയലും വാച്ചുമാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു. കൗൺസിലറായ ബിജു മാത്യൂസ് ചൊവ്വാഴ്ച ചെയർപേഴ്സന്‍റെ ക്യാബിനിൽ കയറിയെന്നും അതിനുശേഷമാണ് ഫയലും വാച്ചും കാണാതായതെന്നുമാണ് ആരോപണം.
അതേസമയം നഗരസഭ അധ്യക്ഷയുടെ പരാതി കൗൺസിലർ ബിജു മാത്യൂസ് തള്ളി. കഴിഞ്ഞദിവസം യുഡിഎഫ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ വച്ച് കൗൺസിലർമാരായ ബിനു പുളിക്കകണ്ടവും സഹോദരൻ ബിജു പുളിക്കകണ്ടവും കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് ബിജു മാത്യൂസ് പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് മോഷണ പരാതിയും എത്തുന്നത്. കൈയേറ്റം ചെയ്ത കേസിൽ മഹസർ തയാറാക്കാൻ എത്തിയ പോലീസുകാർക്കൊപ്പം നഗരസഭയിൽ പോവുക മാത്രമാണ് ചെയ്തതെന്നും ബിജു മാത്യൂസ് പറഞ്ഞു.
മുൻപ് പാലാ നഗരസഭയിൽനിന്നും എയർപോഡ് മോഷണം പോയിരുന്നു. അന്ന് ആരോപണ വിധേയനായ കൗൺസിലറായിരുന്നു ബിനു പുളിക്കണ്ടം. ഇന്ന് വീണ്ടും മോഷണ ആരോപണം ഉയരുമ്പോൾ കേസിൽ പരാതിക്കാരി ബിനു പുളിക്കകണ്ടത്തിന്‍റെ മകളായ ചെയർപേഴ്സൺ ദിയ ബിനു പുളിക്കണ്ടം ആണ്.
യുഡിഎഫ് പിന്തുണയിൽ ചെയർപേഴ്സൺ ആയ സ്വതന്ത്ര അംഗം ദിയാ ബിനു കോൺഗ്രസ് കൗൺസിലർക്കെതിരെ പരാതി നൽകിയതോടെ നഗരസഭയിൽ ഭരണ പ്രതിസന്ധിയാണ്.
Kerala
പാലാ: പാലാ നഗരസഭ ആര് ഭരിക്കുമെന്ന കാര്യത്തില്‍ തീരുമാനം സ്വീകരിക്കാനായി സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ച വാര്‍ഡുകളിലെ ജനപ്രതിനിധികളുടെ ആവശ്യപ്രകാരം വോട്ടര്‍മാര്‍ ഒത്തു ചേര്‍ന്ന് അഭിപ്രായ സമന്വയം നടത്തി. യുഡിഎഫിന് അനുകൂലമായ അഭിപ്രായമാണ് ജനസഭയില്‍ ഉയര്‍ന്നത്.
പങ്കെടുത്തവര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനായി ചോദ്യങ്ങള്‍ അടങ്ങിയ പേപ്പര്‍ നല്‍കിയിരുന്നു. മൂന്നു വാര്‍ഡുകളില്‍നിന്നായി മുന്നൂറോളം പേര്‍ പങ്കെടുത്തു. അന്തിമ തീരുമാനം ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നു ബിനു പുളിക്കക്കണ്ടം പറഞ്ഞു. ആദ്യ രണ്ടു വര്‍ഷക്കാലം ബിനുവിന്‍റെ മകള്‍ ദിയയ്ക്കു ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നു.
ഇരു മുന്നണികളുടെയും നേതാക്കള്‍ ബന്ധപ്പെട്ടതായാണ് വിവരം.
26 അംഗ നഗരസഭയില്‍ എല്‍ഡിഎഫ് 12, യുഡിഎഫ് 10, സ്വത-നാല് എന്നിങ്ങനെയാണ് കക്ഷിനില. ബിനു പുളിക്കക്കണ്ടം, മകള്‍ ദിയാ ബിനു, ബിനുവിന്‍റെ സഹോദരന്‍ ബിജു എന്നിവരാണ് വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥികള്‍.
യുഡിഎഫ് ഒൗദ്യോഗിക സ്ഥാനാര്‍ഥിക്കു ബദലായി 19-ാം വാര്‍ഡില്‍ മത്സരിച്ച വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി മായാ രാഹുലിന്‍റെ നിലപാടും നിര്‍ണായകമാകും.
പാലാ നഗരസഭയിലെ വാര്‍ഡ് 13 മുരിക്കുംപുഴ, 14 പരിപ്പിക്കുന്ന്, 15 പാലംപുരയിടം എന്നിവിടങ്ങളിലെ വോട്ടര്‍മാരുടെ ജനസഭയാണ് ഇന്നലെ വൈകുന്നേരം പാലാ മുരിക്കുംപുഴ പുളിക്കകണ്ടത്തില്‍ ഓര്‍ച്ചാര്‍ഡ് റിവര്‍ മാന്‍ഷന്‍ ഓഡിറ്റോറിയത്തിൽ ചേര്‍ന്നത്.
Kerala
കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മയില്‍ വിജയിച്ച ബിനു പുളിക്കക്കണ്ടം, സഹോദരന്‍ ബിജു പുളിക്കകണ്ടം, ബിനുവിന്‍റെ മകള്‍ ദിയ പുളിക്കകണ്ടം എന്നിവര്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയ തീരുമാനങ്ങള്‍ക്കുമായി ജനസഭ വിളിച്ചു ചേര്‍ക്കും.
ഇവരുടെ മൂന്നു വാര്‍ഡുകളുടെയും സംയുക്ത ജനസഭ 21നു വൈകുന്നേരം ആറിനു പാലാ മുരിക്കുംപുഴ പുളിക്കകണ്ടത്തില്‍ ഓര്‍ച്ചാര്‍ഡ് റിവര്‍മാന്‍ഷന്‍ ഓഡിറ്റോറിയത്തില്‍ നടത്തും.
ജനകീയ സഭയില്‍ വന്‍ ജനപങ്കാളിത്തമാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. സ്വതന്ത്ര കൂട്ടായ്മ കൗണ്‍സിലേഴ്‌സിന്‍റെ ഭാവി പ്രവര്‍ത്തന പരിപാടികള്‍ക്ക് അഭിപ്രായ സമന്വയത്തിലൂടെ തീരുമാനത്തിലെത്താനാണ് ജനസഭ വിളിച്ചിരിക്കുന്നത്.
എല്‍ഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നിര്‍ണായകമാണ്. എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും നേതാക്കള്‍ ഇവരുമായി നിരന്തരം ചര്‍ച്ചകള്‍ തുടരുകയുമാണ്. മൂന്നു പേര്‍ക്കെതിരെയും യുഡിഎഫ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. അതിനാല്‍ യുഡിഎഫിനെ മൂന്നുപേരും പിന്തുണയ്ക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.
ഇതിനിടയില്‍ പാലാ എംഎല്‍എ മാണി സി. കാപ്പന്‍ മുന്‍കൈയെടുത്ത് നഗരസഭയില്‍ പുതിയ ഫോര്‍മുല വച്ചതായാണ് സൂചന. ആദ്യ രണ്ടര വര്‍ഷം ബിനുവിന്‍റെ മകള്‍ ദിയ ചെയര്‍മാനാകും. തുടര്‍ന്നുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസ് പുറത്താക്കിയ സ്വതന്ത്രയായി വിജയിച്ച മായാ രാഹുല്‍ ചെയര്‍പേഴ്‌സണാകും. അഞ്ചു വര്‍ഷവും ബിനു പുളിക്കകണ്ടം വൈസ് ചെയര്‍മാനും.
എന്നാല്‍ ഈ തീരുമാനത്തോട് നഗരസഭയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ വിയോജിച്ചു. അവര്‍ക്കും ചെയര്‍പേഴ്‌സണ്‍ പദവി വേണമെന്നാണ് ആവശ്യം. ജോസഫ് ഗ്രൂപ്പിനും രണ്ടു പ്രതിനിധികളുണ്ട്. ഇവരും ഒരു വര്‍ഷം ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചകള്‍ നടന്നു വരുകയാണ്.
എല്‍ഡിഎഫ് നേതൃത്വം ബിനു പുളിക്കകണ്ടത്തെ സമീപിച്ചെങ്കിലും ജോസ് കെ.മാണിയോടുള്ള എതിര്‍പ്പു മൂലം ബിനു തുടര്‍ ചര്‍ച്ചകള്‍ക്ക് തയാറായില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്നാണ് ജോസ് കെ. മാണി ചൊവ്വാഴ്ച പ്രതികരിച്ചത്.